12/30/2016

മമ്പുറം തങ്ങളുടെ പ്രബോധന മുദ്രകള്‍...


മമ്പുറം തങ്ങളുടെ

പ്രബോധന മുദ്രകള്‍...



ഇസ്ലാമിക പ്രബോധന രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടം കണ്ടെത്തിയപരിഷ്‌കര്‍ത്താവും ആദ്ധ്യാത്മിക രംഗങ്ങളിലെ ആചാര്യനുമായിരുന്നു മമ്പുറം സയ്യിദ്‌ അലവി മൗലദ്ദവീല (ന:മ). മാര്‍ഗ ലക്ഷ്യങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച്‌ സത്യ ബോധത്തിന്റെ നില നില്‍പിന്‌ വേണ്ടി സ്വയം പ്രതിരോധാത്മകമായ നിലപാടിലേക്കുയര്‍ന്ന മുസ്ലിം ഉമ്മത്തിനെ സഹിഷ്‌ണുതയുടെ പാഠങ്ങളുരുവിട്ട്‌ കൊടുത്ത്‌, സ്‌നേഹം ചൊരിഞ്ഞ്‌ മതബോധം ഊട്ടിവളര്‍ത്തിയവരായിരുന്നു മമ്പുറം തങ്ങള്‍. കൃത്യവും വ്യക്തവുമല്ലാത്ത രീതികളിലൂടെ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഇന്നും സജീവമാണെങ്കിലും നീതി യുക്തമായ വഴികളിലൂടെ ഇസ്ലാമിനെ മറ്റുള്ളവരിലേക്കത്തിച്ചതില്‍ മമ്പുറം തങ്ങളുടെ പങ്ക്‌ നിസ്‌തുലവും സ്‌തുത്യര്‍ഹവുമാണ്‌. അനീതിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച്‌ നീതിയുടെ ശ്വാധ്വല തീരങ്ങളിലേക്ക്‌ കടന്നുവരാന്‍ അധ:സ്ഥിത വര്‍ഗക്കാരെ പ്രേരിപ്പിച്ചതും തങ്ങളുടെ ജീവിത ശൈലി കൊണ്ട്‌ മാത്രമായിരുന്നു.

നവീന കാലഘട്ടത്തില്‍ പ്രബോധന പ്രചാരണങ്ങള്‍ ചോദ്യ ചിഹ്നങ്ങളായ#ി അവശേഷിക്കെ വ്യക്തവും സ്‌പഷ്‌ടവുമായ മാതൃകകള്‍ നാം തേടേണ്ടിയിരിക്കുന്നു. പുതിയ ആശയങ്ങള്‍ കൂട്ടു പിടിച്ച്‌ പുത്തന്‍ മാര്‍ഗരേഖകള്‍ സമര്‍പ്പിക്കുമ്പോഴും പ്രപിതാക്കളുടെ തത്വ സംഹിതകള്‍ ഉള്‍കൊള്ളുവാന്‍ നാം തയ്യാറായിട്ടില്ല. അടിച്ചമര്‍ത്തലിന്റെയും അടിമത്തത്തിന്റെയും കാലഘട്ടമായിരുന്ന കൊളോണിയല്‍ കാലഘട്ടങ്ങളില്‍ ഇസ്ലാമിന്റെ ജീവവായു സംരക്ഷിച്ചവരുടെ ചരിത്രപാഠങ്ങള്‍ നമുക്ക്‌ വെളിച്ചമാകേണ്ടതുണ്ട്‌. മതേതര രാജ്യമെന്ന്‌ കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യ മതാന്തര വര്‍ത്തമാനങ്ങളിലേക്ക്‌ കൂടുമാറുമ്പോള്‍ മതസൗഹാര്‍ദ്ധത്തിന്റെ ഗുരുമുഖങ്ങള്‍ നാം ഓര്‍ക്കേണ്ടതുണ്ട്‌. ഇവരില്‍ പ്രധാനിയും അദ്വിതീയസ്ഥനുമാണ്‌ മമ്പുറം തങ്ങളെന്ന പേരില്‍ വിശ്രുതനായ സയ്യിദ്‌ അലവി മൗലദ്ദവീല (ഖ: സി)



ബാ അലവി സയ്യിദുമാരും മലബാറും


മലബാറിന്റെ മതസാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച മഹല്‍ വ്യക്തിത്വങ്ങളാണ്‌ ബാ അലവി സയ്യിദുമാര്‍. അറേബ്യന്‍ നാടുകള്‍ക്ക്‌ മലബാറുമായി വിപുലമായ കച്ചവട ബന്ധം അടയാളപ്പെടുത്തിയ കാലമാണ്‌ പതിനെട്ടാം നൂറ്റാണ്ട്‌. ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്ന സാമൂതിരി രാജാവിന്റെ മനോഭാവവും കേരളീയ മുസ്ലിംകളുടെ സൗഹൃദാന്തരീക്ഷവും കണക്കിലെടുത്താണ്‌ അറബികള്‍ മലബാറിലേക്ക്‌ കപ്പലേറിയത്‌.

സമാധാന പൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങളുടെ സാധുത മനസ്സിലാക്കി കേരളത്തിലേക്ക്‌ കപ്പലേറിയവരാണ്‌ ബാ അലവി സയയ്യിദുമാരും. ഇവരില്‍ ഉന്നത ശീര്‍ഷനും കേരളത്തിലെത്തിയ പ്രഥമ പണ്‌ഡിതനുമാണ്‌ ശൈഖ്‌ ഹസന്‍ ജിഫ്‌രി. ബാ അലവി കുടുംബത്തിലെ സുപ്രധാന ശ്രേണിയായ ജിഫ്‌രി ഖബീലയില്‍ പെട്ടവരായിരുന്നു ഇവര്‍. മലബാറിന്റെ ആദ്ധ്യാത്മിക ചരിത്ര രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടം കണ്ടെത്തിയ ഇദ്ദേഹം മമ്പുറം തങ്ങളുടെ അമ്മാവന്‍ കൂടിയായിരുന്നു.

ബാല്യം, അദ്ധ്യാപനം


മമ്പുറം തങ്ങളെന്ന പേരില്‍ വിശ്രുതനായ സയ്യിദ്‌ അലവി തങ്ങള്‍ ഹളര്‍ മൗത്തിലെ തരീം എന്ന ചെറിയ പട്ടണത്തിലായിരുന്നു അധിവസിച്ചിരുന്നത്‌. ആത്മീയ വൈജ്ഞാനിക രംഗങ്ങളില്‍ നിറനിലാവായി നിലകൊണ്ട ഈ പരമ്പരയിലാണ്‌ സയ്യിദ്‌ മുഹമ്മദ്‌ ബിന്‍ സഹ്‌ല്‍ കടന്നു വരുന്നത്‌. ജിഫ്‌രി കുടുംബത്തിലെ പ്രധാനിയുടെ മകളും മലബാറിലെത്തിയ ശൈഖ്‌ ഹസന്‍ ജിഫ്രി സഹോദരിയുമായ സയ്യിദ ഫാത്വിമയാണ്‌ മുഹമ്മദ്‌ ബിന്‍ സഹലിന്റെ ഭാര്യ. ഇവരുടെ പുത്രനായി ഹി 1116നാണ്‌ സയ്യിദ്‌ അലവി തങ്ങള്‍ ജന്മം കൊള്ളുന്നത്‌. ശൈശവ ദശയില്‍ തന്നെ മാതാപിതാക്കള്‍ വഫാത്തായിരുന്നു. പിന്നീട്‌, മാതൃസഹോദരിയായ സയ്യിദ ഹാമിദ ബീവിയാണ്‌ തങ്ങളെ പരിപാലിച്ചതും പരിരക്ഷ നല്‍കിയതും. ഇവരില്‍ നിന്നാണ്‌ അനിവാര്യമായ മത-സാമൂഹിക ബോധം തങ്ങള്‍ കൈവശപ്പെടുത്തുന്നത്‌.

ചെറുപ്രായത്തില്‍ തന്നെ ത്യാഗോജ്വലമായ ജീവിതമായിരുന്നു തങ്ങളുടേത്‌. ക്ഷമ, സല്‍സ്വഭാവം, സത്യസന്ധത, ബുദ്ധി വൈഭവം, ആത്മ ധൈര്യം, സേവന തല്‍പരത തുടങ്ങി ഒട്ടു മിക്ക നല്ല ശീലങ്ങളും തങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്നു. തരീമില്‍ നിന്നു തന്നെ പ്രാഥമിക വിദ്യാഭ്യാസവും തങ്ങളവര്‍കള്‍ സ്വായത്തമാക്കിയിരുന്നു. ബാല്യകാല ചാപല്യങ്ങള്‍ക്ക്‌ വശം വദനാകാതെ വളരെ ചെറുപ്പത്തില്‍ തന്നെ ആദര്‍ശശാലിയും പക്വതയുള്ളവരുമായി തങ്ങള്‍ മാറിയിരുന്നു. പ്രസ്‌തുത കാലയളവിലാണ്‌ തന്റെ അമ്മാവന്‍മാര്‍ മലബാര്‍ എന്ന പ്രദേശത്ത്‌ പ്രബോധന പ്രവര്‍ത്തനങ്ങളുമായി സജീവമാണെന്ന്‌ തങ്ങളറിയുന്നത്‌.

പിതൃപാരമ്പര്യമെന്ന പോലെ തന്റെ ആഗ്രഹം വളര്‍ത്തുമ്മയുടെ മുമ്പില്‍ തങ്ങളവര്‍കള്‍ അവതരിപ്പിക്കുകയും അവര്‍ സമ്മതിക്കുകയും ചെയ്‌തപ്പോഴാണ്‌ മലബാറിലേക്കുള്ള തങ്ങളുടെ ആഗമനം സാധ്യമായതും, ആഗ്രഹസാഫല്യത്തിന്‌ വഴിയൊരുങ്ങിയതും.

മലബാറിലേക്കുള്ള ഹിജ്‌റ


സ്വന്തം നാടും വീടും വിട്ട്‌ സത്യ ദീനിന്റെ നില്‍പിനായി മദീനയിലേക്ക്‌ ഹിജ്‌റ പോയവരാണ്‌ നബി(സ)യും അനുചരന്മാരും. ഇതു പോലുള്ള സാക്ഷ്യങ്ങളുമായി ഒരുപാട്‌ ഹിജ്‌റകള്‍ ചരിത്രത്തിലാവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌. അത്തരമൊരു ഹിജ്‌റയുടെ വകഭേദമായിരുന്നു മമ്പുറം തങ്ങളുടേതും. സ്വകുടുംബവും, സ്വത്തും ധര്‍മ്മ വഴിയില്‍ ധീരമായി ഉപേക്ഷിച്ച്‌ ഭാഷയറിയാത്ത അപരിചിതമായ ദേശത്തേക്ക്‌ സത്യ മതത്തിന്റെ ധ്വജവാഹകരാകാന്‍ വേണ്ടിയിട്ടാണ്‌ അവര്‍ കപ്പലേറിയത്‌.

വളര്‍ത്തുമ്മയുടെയും കുടുംബജനങ്ങളുടെയും സുഹൃത്തുക്കളുടെയും അനുമതിയോടെ ശഹര്‍മുഖല്ലയില്‍നിന്നും തങ്ങള്‍ യാത്ര തിരിച്ചു. ഹി 1183 റമളാന്‍ 19ന്‌ കോഴിക്കോട്‌ കപ്പലിറങ്ങുമ്പോള്‍ തങ്ങള്‍ക്ക്‌ വെറും പതിനേഴ്‌ വയസ്സായിരുന്നു പ്രായം. ഊഷ്‌മളമായ വരവേല്‍പ്‌ നല്‍കിയ പ്രദേശവാസികള്‍ തങ്ങളെ ശൈഖ്‌ ജിഫ്‌രിയുടെ അടുത്തെത്തിച്ചു. ശൈഖ്‌ ജിഫ്‌രിയാണ്‌ അലവി തങ്ങളെ മമ്പുറത്തേക്കെത്തിക്കുന്നത്‌. തന്റെ പ്രിയ മാതുലന്‍ ഹസന്‍ ജിഫ്‌രി രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വഫാത്തായ വിവരം അപ്പോഴാണ്‌ തങ്ങളറിയുന്നത്‌.

മമ്പുറം എന്ന ചെറിയ ഭൂപ്രദേശം ചരിത്രത്തില്‍ ഇടം പിടിക്കുന്നത്‌ ജിഫ്‌രി കുടുംബത്തിലെ പ്രധാനിയായ ഹസന്‍ ജിഫ്‌ രിയുടെ ആഗമനത്തോടെയാണ്‌. ഈ കാലയളവിലാണ്‌ മമ്പുറം എന്ന പ്രദേശവും മുസ്ലുംകളും സജീവ ചര്‍ച്ചയിലേക്കെത്തുന്നത്‌. 1764ല്‍ വഫാത്തായ അദ്ദേഹം ചുരുങ്ങിയ കാലം മാത്രമേ മമ്പുറത്ത്‌ താമസിച്ചിരുന്നുള്ളുവെങ്കിലും ജനകീച പ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിലും ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. മമ്പുറം തങ്ങളുടെ ആഗമനത്തോടെയാണ്‌ മമ്പുറം മലബാറിന്റെ തന്നെ ആശാ കേന്ദ്രവും അഭയകേന്ദ്രവുമാകുന്നത്‌.

മലബാറിലെ സ്ഥിതി വിശേഷങ്ങള്‍


മമ്പുറം തങ്ങളും സമകാലീനരായ മറ്റു പണ്‌ഢിതന്മാരും പ്രചരണ പ്രവര്‍ത്തനങ്ങളുമായി മലബാറില്‍ നിറഞ്ഞു നിന്ന കാലമാണ്‌ 18ാം നൂറ്റാണ്ട്‌. ഇവരുടെ കര്‍മ്മ നൈരന്തര്യവും പ്രബോധന ശൈലികളും പഠന വിധേയമാക്കുന്നതിന്‌ മുമ്പ്‌ ഈ കാലയളവിലെ മുസ്ലിം ജീവിത പരിസരങ്ങളെ ഇഴകീറി പരിശോധിക്കേണ്ടതുണ്ട്‌. എന്നാല്‍ മാത്രമേ മമ്പുറം തങ്ങളുടെ മതബോധന കാര്യങ്ങളുടെ അര്‍ത്ഥവും വ്യാപ്‌തിയും ആഴത്തില്‍ മനസ്സിലാക്കാന്‍ സാധ്യമാവുകയുള്ളൂ...

പത്തൊമ്പതാം നൂറ്റാണ്ട്‌ വിശേഷിച്ചും മലബാറിലെ മുസ്ലിംകള്‍ക്ക്‌ ദുരിതങ്ങളുടെയും കഷ്‌ടതകളുടെയും കാലമായിരുന്നു. മാറി മറിഞ്ഞിരുന്ന രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മുസ്ലിംകളെ കടുത്ത പരീക്ഷണങ്ങള്‍ക്ക്‌ വിധേയമാക്കിയിരുന്നു. സ്വന്തം അസ്ഥിത്വത്തെ സംരക്ഷിക്കുന്നതിനുള്ള വ്യഗ്രതയില്‍ പുരോഗമന പുരോയാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കിട്ടിയിരുന്നില്ല. അസ്ഥിത്വ പ്രതിസന്ധി നേരിട്ട ഈ സാഹചര്യത്തിലാണ്‌ പണ്‌ഡിതരും ഉമറാക്കളുമടങ്ങുന്ന സമുദായ നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്‌.

ക്ലേശകരമായ ഈയൊരു സാഹചര്യം നിലവില്‍ വരുന്നത്‌ 1792-ല്‍ മലബാര്‍ പ്രവിശ്യകള്‍ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ കീഴില്‍ വരുന്നതോടെയാണ്‌. അധിനിവേശ ശക്തികളുടെ കടന്നു വരവോടെയാണ്‌ യഥാര്‍ത്ഥത്തില്‍ മലബാറിലെ സൗഹൃദാന്തരീക്ഷം അവതാളത്തിലാകുന്നത്‌. ഭൂവുടമയും കുടിയാനും നിലനിന്നിരുന്ന സാഹോദര്യ മനോഭാവത്തിന്‌ ആഘാതമേല്‍പിക്കുന്നതായിരുന്നു ബ്രിട്ടീഷ്‌ ഭരണമെന്ന്‌ ഹെര്‍ബര്‍ട്ട്‌ വിഗ്രാം ഏറ്റു പറഞ്ഞത്‌ ഇത്‌ കൊണ്ടാണ്‌. ബ്രിട്ടീഷുകാരുടെ വരവോടെ വന്ന മാറ്റത്തെ ക്കുറിച്ച്‌ വില്യം ലോഗന്‍ തന്റെ മലബാര്‍ മാന്വലില്‍ വിവരിക്കുന്നുണ്ട്‌. മതപരമായ കാര്യ നിര്‍വ്വഹണത്തിന്‌ ജന്മിമാര്‍ മാപ്പിളമാരെ തടഞ്ഞിരുന്നുവെന്നും പിറന്ന മണ്ണില്‍ അന്ത്യ കര്‍മ്മം ചെയ്യാന്‍ അവരെ വിസമ്മതിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്‌.

ഇതെല്ലാം തന്നെ, പശ്ചാത്യ ശക്തികളുടെ കുതന്ത്രങ്ങള്‍ മൂലമാണെന്ന്‌ സുതരാം വ്യക്തമായിരുന്നു. തോളോട്‌ തോള്‍ ചേര്‍ന്ന്‌ നിന്ന്‌ അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടിയിരുന്ന മലബാറിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്ക്‌ അസഹനീയമായിരുന്നു. ഇതില്‍ പിന്നെയാണ്‌ �ഭിന്നിപ്പിച്ച്‌ ഭരിക്കുക� എന്ന അതി നീചമായ തത്വ മാര്‍ഗങ്ങളിലേക്ക്‌ അവരെത്തിച്ചേര്‍ന്നതും അവ മതസ്‌പര്‍ധ വളര്‍ത്താനിടയാക്കിയതും.

നാശോന്മുഖമായ ഈയൊരു സാഹചര്യത്തിലാണ്‌ രണോത്സുകത കൈവെടിയാതെ ഹിന്ദുവും മുസല്‍മാനും തോളോട്‌ തോള്‍ ചേര്‍ന്ന്‌ അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടണമെന്ന്‌ ആഹ്വാനം ചെയ്‌ത മമ്പുറം തങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത്‌.

സഹിഷ്‌ണുതയിലൂന്നിയ മതപരിവര്‍ത്തനം


പ്രശ്‌ന കലുഷിതമായ സാമൂഹികാന്തരീക്ഷത്തില്‍ മതബോധം വളര്‍ത്തി പരിവര്‍ത്തിപ്പിക്കുക എന്നത്‌ ദുഷ്‌കരമായ കൃത്യങ്ങളില്‍ പെട്ടതാണ്‌. ഈയൊരു സാഹസത്തിനാണ്‌ മമ്പുറം തങ്ങള്‍ മുതിര്‍ന്നത്‌. പക്ഷേ, തീര്‍ത്തും സംയമനം പാലിച്ചും സഹിഷ്‌ണുതാ മനോഭാവത്തോടെയുമുള്ള തങ്ങളുടെ സമീപനം മതസ്‌പര്‍ധ വളര്‍ത്തുന്നതിന്‌ പകരം മലബാറിനെ മത സൗഹാര്‍ദ്ദത്തിന്റെ വിളനിലമാക്കിത്തീക്കുകയാണ്‌ ചെയ്‌തത്‌.

മലബാറിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാള ഭാഷ സ്വായത്തമാക്കിയതും അതുവഴി ജനങ്ങളോടിഴപഴകാന്‍ സാധിച്ചതും മതാത്മക സംവേദനത്തിന്റെ ക്ഷമത കൂട്ടി എന്ന്‌ ഉറപ്പിക്കാനാവും. ആകര്‍ഷകമായ സ്വഭാവ ഗുണവും, അതിശയിപ്പിക്കുന്ന സാമൂഹിക ഇടപെടലുകളും മമ്പുറം തങ്ങളെ പ്രശസ്‌തിയുടെ പരകോടിയിലെത്തിക്കാന്‍ പര്യാപ്‌തമായിരുന്നു. പലവിധ ആവശ്യങ്ങളുമായെത്തുന്നവരെ ആത്മ വിമലീകരണം നടത്തി ആവശ്യം നിറവേറ്റാന്‍ തങ്ങള്‍ സാദാ ജാഗരൂഗനായിരുന്നു. തന്മൂലം, തങ്ങളുടെ സിദ്ധിയും സ്വഭാവ മഹിമയും തങ്ങള്‍ അനുവര്‍ത്തിക്കുന്ന മതബോധത്തിന്റെ നന്മവശങ്ങളും അവരില്‍ സ്വാധീനം ചെലുത്തി. പ്രധാനമായും രണ്ട്‌ തരത്തിലുള്ളവരെയാണ്‌ തങ്ങള്‍ അഭിമുഖീകരിച്ചിരുന്നത്‌.

ഒന്ന്‌, മതപരമായ വീര്യം നഷ്‌ടപ്പെട്ട്‌ ജന്മികളുടെ ചൂഷണത്തിന്‌ വിധേയരായി ജീവിതം തുടര്‍ന്നിരുന്ന പുതു മുസ്ലിംകള്‍.

രണ്ട്‌, അത്യന്തം ഹീനമായ ജാതീയതക്ക്‌ അടിമപ്പെട്ട്‌ ജീവിതം ഹോമിക്കപ്പെട്ട ഹൈന്ദവ സുഹൃത്തുക്കള്‍.

ഇവരില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥയില്‍ ജീവിതം പൊറുതിമുട്ടിയ ഹൈന്ദവ വിഭാഗത്തില്‍ പെട്ടയാളുകള്‍ കൂട്ടം കൂട്ടമായി ഇസ്ലാമാശ്ലേഷിച്ചു. മുസ്ലിംകളില്‍ നിന്നും ലഭിച്ച പ്രചോദനവും ഇസ്ലാമിന്റെ വിശാലാര്‍ത്ഥത്തിലുള്ള സാഹോദര്യ വീക്ഷണവും നമ്പൂതിരിമാരുടെ നിസ്സംഗതയും മതം മാറ്റങ്ങളെ പ്രോത്സാഹിപ്പിച്ചു എന്ന്‌ വേണം കരുതാന്‍. മതം മാറ്റത്തിന്‌ നിയമപരമായി തടസ്സങ്ങളില്ലാതിരുന്നതും മമ്പുറം തങ്ങളുടെ ആത്മീയ ഇടപെടലുകളും ഇതിന്‌ ആക്കം കൂട്ടി. ഇത്തരത്തില്‍, ജന്മി-കുടിയാന്‍ വ്യവസ്ഥിതിയില്‍ ജീവിച്ച്‌ പൊറുതി മുട്ടിയിരുന്ന ശൂദ്ര കര്‍ഷക വിഭാഗം ജാതീ മര്‍ദ്ദനങ്ങളില്‍ നിന്നും രക്ഷപ്പെട്ടു. നിര്‍ബന്ധിച്ച്‌ മതം മാറ്റത്തിന്‌ പ്രേരിപ്പിച്ചതോ മനം മയക്കി പ്രലോഭിപ്പിച്ചുള്ള മിഷണറി പ്രവര്‍ത്തനങ്ങളോ മമ്പുറം തങ്ങള്‍ അനുവര്‍ത്തിച്ചിട്ടില്ല എന്നത്‌ പകല്‍ വെളിച്ചം പോലെ സുതരാം വ്യക്തമാണ്‌. അത്തരം സാധ്യത കല്‍പിക്കുന്നവര്‍ കോന്തുനായരെയും കോമന്‍കുറുപ്പിനെയും വായിക്കാന്‍ തയ്യാറാകേണ്ടതുണ്ട്‌.

മതമൈത്രിയിലൂന്നിയ പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടെത്തുക വളരെ പ്രയാസകരമാണ്‌. ഇസ്ലാമിനെ കണ്ടും അറിഞ്ഞും അനുഭവിച്ചുമുള്ള ആശ്ലേഷണങ്ങള്‍ അന്നുണ്ടായി എന്നത്‌ മമ്പുറം തങ്ങളുടെ മാത്രം സവിശേഷതയാണ്‌. അല്ലായിരുന്നുവെങ്കില്‍, സ്വത്വ പ്രതിരോധത്തില്‍ മാത്രം മുഴുകിയ ഒരു സമുദായത്തില്‍ നിന്നും ഇതര മതസ്ഥര്‍ ഇസ്ലാമിനെ അറിയുമായിരുന്നില്ല.

നയങ്ങളും നിലപാടുകളും


മലബാറിലെ മുസ്ലിം സാന്നിദ്ധ്യത്തിന്റെ പ്രധാന ഹേതു മഖ്‌ദൂമുമാരുടെ വരവോടയായിരുന്നു. കര്‍മശാസ്‌ത്ര രംഗങ്ങളിലൂടെ വിശ്രുതരാവുകയും മൂന്ന്‌ പതിറ്റാണ്ട്‌ കാലം പൊന്നാനി പള്ളിയില്‍ വൈജ്‌ഞാനിക വെട്ടമായി നിലകൊള്ളുകയും ചെയ്‌ത മഖ്‌ദൂമുമാരെ അറിയാത്തവരും വായിക്കാത്തവരുമായി ആരമുണ്ടാകില്ല. മഖ്‌ദൂമുമാരുടെ അതേ നിലപാട#്‌ തന്നെയായിരുന്നു മമ്പുറം തങ്ങളു#ം സ്വീകരിച്ച്‌ പോന്നത്‌.

മതപരമായ കാര്യങ്ങളില്‍ ഒരുവിട്ടുവീഴ്‌ചക്കും തങ്ങള്‍ തയ്യാറായിരുന്നില്ല. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നിരുന്ന ഈ കാലയളവില്‍ ഇസ്ലാമിന്റ#െ ഋജു രേഖ തീര്‍ക്കാന്‍ തങ്ങള്‍ക്കായത്‌ ഇത്തരം നിലപാടുകളിലൂടെയായിരുന്നു.

രാജ്യത്ത്‌ അധിവസിച്ചിരുന്ന എല്ലാ മതവിഭാക്കാരോടും സഹിഷ്‌ണുതയോടെയും സ്‌നേഹ സാഹാദര്യത്തോടെയും വര്‍ത്തിക്കണമെന്ന്‌ തങ്ങള്‍ പ്രവൃത്തി പഥത്തിലൂടെ കാണിച്ചു തന്നുവെങ്കിലും ഇസ്ലാമിതര കാഴ്‌ചപ്പാടുകളെ പാടേ നിരാകരിച്ചിരുന്നു. ഭൗതിക കാര്യങ്ങളില്‍ അനിസ്‌ലാമികത കടന്നു വരാത്ത കാലത്തോളം അമുസ്ലിംകളുമായി സഹകരിക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നു.

ആത്മീയ നയങ്ങളിലൂടെ ആദ്ധ്യാത്മിക ചൈതന്യത്തിലൂടെ സാമൂഹിക പരിവര്‍ത്തനം സാധ്യമാകുമെന്നത്‌ തങ്ങള്‍ കാണിച്ചു തരികയും സാമൂഹ്യ ഉത്ഥാന പ്രവര്‍ത്തനങ്ങളില്‍ തികച്ചും ആത്മീയ ശൈലി സ്വീകരിക്കുകയും ചെയ്‌തു.

പൗരപ്രമുഖരായ നാട്ടുപ്രമാണിമാര്‍ മുതല്‍ കീഴ്‌ ജാതിക്കാര്‍ വരെ ഇസ്ലാമാശ്ലേഷിക്കുകയും മമ്പുറം തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി കഴിഞ്ഞ്‌ കൂടിയിട്ടുമുണ്ട്‌. എന്നാല്‍, തീവ്രമായ മതബോധം വെച്ചു പുലര്‍ത്തി അതി ശക്തമായ നയനിലപാടുകളിലേക്ക്‌ തങ്ങളെത്തിച്ചേര്‍ന്നിരുന്നില്ല. സര്‍വ്വരാല്‍ സുസമ്മതനായിത്തീര്‍ന്നതും, മത-ജാതി വര്‍ഗ്ഗഭേദമന്യേ ആവശ്യങ്ങള്‍ ദുരീകരിച്ചതും ഇതിനു മകുടോദാഹരണങ്ങളാണ്‌. അന്ന്‌ നിലനിന്നിരുന്ന സകല ദുഷ്‌ചെയ്‌ത്തുകളും കോടതിയെന്ന പോലെ മമ്പുറം സന്നിധാനത്തിരുന്ന്‌ പരിഹാരം നിര്‍ദ്ദേശിച്ചിരുന്നത്‌ അത്ഭുതകരവും സ്‌തുത്യര്‍ഹവുമാണ്‌.

മതമൈത്രിയുടെ കാവലാള്‍


സാഹചര്യങ്ങള്‍ക്കനുസൃതമായി ഹിന്ദു-മുസ്ലിം സൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുകയും, മതമൈത്രിക്കു വേണ്ടി നിലകൊള്ളുകയും ചെയ്‌തവരായിരുന്നു മമ്പുറം തങ്ങള്‍. തീവ്ര മുസ്ലിം ചിന്തകള്‍ക്ക്‌ വേരോട്ടം ലഭിക്കില്ലെന്നും, അവ മതസ്‌പര്‍ധ വളര്‍ത്താന്‍ ഉപകരിക്കുമെന്നും മനസ്സിലാക്കിയ തങ്ങള്‍ ഒറ്റക്കെട്ടായുള്ള സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളാണ്‌ ആവിഷ്‌കരിച്ചത്‌. എല്ലാ മതവിഭാഗക്കാരും പ്രശ്‌ന പരിഹാരങ്ങള്‍ക്കായി തങ്ങളെ സമീപിക്കുകയും തങ്ങളുടെ തീര്‍പ്പാക്കലുകള്‍ക്ക്‌ ആധികാരികത നല്‍കുകയും ചെയ്‌തിരുന്നു.

മുസ്‌ ലിം അസ്ഥിത്വത്തെ ചോദ്യം ചെയ്യാനെത്തിയ അധിനിവേശ ശക്തികള്‍ക്കെതിരെ കൂട്ടായുള്ള സമരമുറകളായിരുന്നു തങ്ങളാവിഷ്‌കരിച്ചത്‌. എന്നാല്‍, മതവിരോധം ആളിപ്പടര്‍ത്തി ഭിന്നിപ്പിച്ച്‌ ഭരണം കയ്യാളാനുള്ള മോഹവുമായെത്തിയ ബ്രിട്ടീഷുകാര്‍ എന്തിനും തയ്യാറായവരായിരുന്നു. ഇവര്‍ക്കെതിരില്‍ മുസ്ലിം പക്ഷത്ത്‌ നിന്ന്‌ മാത്രം ചെറുത്ത്‌ നില്‍പ്‌ സാധ്യമ്ലലെന്ന്‌ മനസ്സിലാക്കിയപ്പോഴാണ്‌, യുക്തി സഹമായി ഹിന്ദു-മുസ്‌ ലിം ഐക്യ രംഗങ്ങളുമായി തങ്ങള്‍ കടന്നു വരുന്നത്‌. ഇതുവഴി ബ്രിട്ടീഷ#ുകാര്‍ക്കെതിരെ വലിയ സമരമുഖം തന്നെ തങ്ങള്‍ക്ക്‌ കാഴ്‌ചവെക്കാനായി.

മതമൈത്രിയിലൂന്നിയ സമരമുഖങ്ങള്‍ക്കപ്പുറത്ത്‌ പ്രബോധന പ്രചാരണങ്ങളും വര്‍ദ്ധിത അളവില്‍ നടന്നിട്ടുണ്ട്‌. മമ്പുറം തങ്ങളുടെ ജീവിത രീതികളില്‍ ഉല്‍കൃഷ്‌ടരായി ഇസ്ലാമിന്റെ സമത്വ സന്ദേശത്തെ മനസാവഹിച്ച്‌ ജാതീയത വെടിഞ്ഞ്‌ ഇസ്‌ ലാം സ്വീകരിച്ചവരും വിരളമല്ലായിരുന്നു. കര്‍ഷകരും കീഴ്‌ജാതിക്കാരും കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക്‌ വന്നത്‌ ഇസ്ലാമിനെ അനുഭവിച്ചറിഞ്ഞതിന്‌ ശേഷം മാത്രമായിരുന്നു.

അമുസ്ലിം എന്ന നിലയിലോ കീഴ്‌ജാതിക്കാരെനെന്ന ലേബലിലോ തങ്ങളൊരിക്കലും അവരോട്‌ പെരുമാറിയിരുന്നില്ല. ഹൈന്ദവ വിശ്വാസികളുടെ അവരുടെ ആചാരപ്രകാരമുള്ള കല്ല്യാണ ചടങ്ങുകളില്‍ പോലും തങ്ങള്‍ പങ്കെടുത്തിരുന്നെന്ന്‌ മലബാറിലെ രത്‌നങ്ങള്‍ എന്ന കൃതിയില്‍ കെ.കെ കരീം വ്യക്തമാക്കുന്നുണ്ട്‌. ഇത്തരത്തിലുള്ള ആഘോഷങ്ങളിലും മറ്റും തങ്ങള്‍ പങ്കെടുത്തിരുന്നത്‌ മതമൈത്രിയുടെ മഹിത സങ്കല്‍പങ്ങള്‍ക്ക്‌ ഊര്‍ജ്ജമേകുന്നവയാണ്‌.

അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും തങ്ങളവര്‍കള്‍ അത്യന്തം യത്‌നിച്ചിരുന്നു. മുസ്ലിം-അമുസ്‌ ലിം എന്നീ വേര്‍തിരിവില്ലാതെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടവര്‍ക്ക്‌ അത്‌ വീണ്ടെടുക്കാനുള്ള സഹായ സഹകരണങ്ങള്‍ തങ്ങള്‍ ചെയ്‌തിരുന്നു. ഇപ്പോഴും ചര്‍വ്വിത ചര്‍വ്വണങ്ങള്‍ക്ക്‌ വിധേയമാകുന്ന, ഏറ്റവുമധികം പീഢനമനുഭവിക്കപ്പെടുന്ന ദളിത വിഭാഗങ്ങള്‍ക്കു വരെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവരെ സംസ്‌കാര സമ്പന്നനാക്കുന്നതിലും തങ്ങള്‍ മഹനീയമായ പങ്ക്‌ വഹിച്ചിരുന്നെന്ന്‌ ഉദ്ദൃത കൃതിയില്‍ കെ.കരീം വിശദീകരിക്കുന്നുണ്ട്‌. അഥവാ, വര്‍ണ്ണ ലിംഗ ഭേദങ്ങള്‍ക്കപ്പുറത്തിരുന്ന്‌ മനുഷ്യ സഹജമായ സഹായങ്ങളും വാഗ്‌ദാനങ്ങളും നല്‍കിപ്പോന്നിരുന്നു. ഇതര മതസ്ഥരെപ്പോലും സംശയക്കണ്ണുകളോടെ കാണുന്ന നവയുഗത്തില്‍ മമ്പുറം തങ്ങളുടെ ജീവിത രേഖകള്‍ തീര്‍ത്തും പഠനമര്‍ഹിക്കുന്നുണ്ട്‌.

കോന്തുനായരും കോമന്‍കുറുപ്പും


മതസൗഹാര്‍ദ്ദത്തിന്റെ വിളനിലമൊരുക്കി മാനവരാശിക്ക്‌ മാര്‍ഗദര്‍ശനം നല്‍കി മമ്പുറം തങ്ങള്‍ വിടപറഞ്ഞെങ്കിലും തങ്ങള്‍ രചിച്ച മതമൈത്രിയുടെ വിശുദ്ധ കഥകള്‍ ഇന്നും ബാക്കിയാണ്‌. അവയില്‍ പലതും വാമൊഴിയായി മാത്രം നിലനില്‍ക്കുന്നതും ചിലത്‌ മണ്‍മറഞ്ഞ്‌ പോയിട്ടുമുണ്ട്‌. സമകാലീന യുഗത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും മുസ്‌ ലിം-ഹൈന്ദവ സൗഹൃദഹത്തിന്റെ അംബാസഡര്‍മാരായി കാണുന്നവരുമാണ്‌ മമ്പുറം തങ്ങളും കോന്തു നായരും.

തീരദേശ പ്രദേശ ങ്ങളില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്ക്‌ ഇസ്ലാമെത്തിയതും, അതു വഴി മുസ്‌ ലിം സ്വത്വ ബോധം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ശ്രമിച്ചവരുമാണ്‌ മമ്പുറം തങ്ങള്‍. ഉള്‍പ്രദേശങ്ങളിലേക്ക്‌ യാത്ര ചെയ്യുക തങ്ങളുടെ പതിവായിരുന്നു. ജീര്‍ണ്ണിച്ച പള്ളികള്‍ പുന-സ്ഥാപിക്കലും, പുതിയ പള്ളികള്‍ നിര്‍മ്മിക്കലും തങ്ങള്‍ ചെയ്‌ത്‌ പോന്നിരുന്നു. ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്ഥാനം നോക്കലും മറ്റുമായി കൂടെയുണ്ടായിരുന്ന ഗുമസ്‌തനും കാര്യസ്ഥനുമായിരുന്നു ഇതര മതസ്ഥനായ കോന്തുനായര്‍. പക്ഷേ, ഒരു അമുസ്ലിം എന്ന നിലയിലോ ഹൈന്ദവനെന്ന നിലയിലോ തങ്ങള്‍ കോന്തു നായരെ അഭി സംബോധന ചെയ്‌തിട്ടില്ല. മമ്പുറം തങ്ങള്‍ വഫാത്താകുന്നതിന്‌ ഏതാനും വര്‍ഷങ്ങള്‍ മുമ്പ്‌ മാത്രമാണ്‌ കോന്തു നായര്‍ മരണമടയുന്നത്‌. ഇതു വഴിയാണ്‌ മുസ്ലിം സൗഹൃദാന്തരീക്ഷത്തിലെ വജ്ര രേഖയായി മമ്പുറം തങ്ങള്‍ മാറിയത്‌. മമ്പുറം തങ്ങളും കോന്തുനായരും ചര്‍ച്ചയിലിടം പിടിക്കുന്നതും രണ്ടു പേരേയും കൂട്ടിക്കെട്ടുന്നതും വിമര്‍ശനാത്മകമല്ല. പകരം, ഇത്തരം ചരിത്രാദ്ധ്യാപനങ്ങളിലൂടെ കലൂഷാന്തരീക്ഷത്തില്‍ സമാധാ#ിനത്തിന്റെ വെണ്‍മ പകരാന്‍ നമുക്കാവേണ്ടതുണ്ട്‌.

കോന്തു നായരെപ്പോലെ അത്ര തന്നെ പ്രശസ്‌തിയാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മതമൈത്രിയുടെ ഒരുത്തമ ഉദാഹരണവും തങ്ങളുടെ സന്തത സഹചാരിയുമായിരുന്നു കോമന്‍ കുറുപ്പും. മമ്പുറത്തിനടുത്തായിരുന്നു ഇദ്ദേഹം അധിവസിച്ചിരുന്നത്‌. നടത്തൊടി കുടുംബാംഗമായ ഇദ്ദേഹം പേരുകേട്ട തേപ്പു ജോലിക്കാരാനായിരുന്നു. -വില്‍കുര്‍പ്പന്മാര്‍- എന്ന പേരിലും ഇവരറിയപ്പെടുന്നുണ്ട്‌. ഇദ്ദേഹത്തിന്റെ തേപ്പു ജോലികളില്‍ അതീവ സന്തുഷ്‌ടവാനായിരുന്നു മമ്പുറം തങ്ങള്‍. ഇത്‌ കാരണം, പ്രാരാബ്‌ധങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ തങ്ങള്‍ ഒരു ഏലസ്സ്‌ ഏല്‍പിച്ചതും അതുവഴി അവര്‍ പ്രതാപശാലികളായതും ചരിത്രം. പിന്നീട്‌, കാലക്രമേണ ഏലസ്സ്‌ കൈമോശം പോയി. എന്നിരുന്നാലും, ഇത്തരം ചരിത്ര സംഭവങ്ങള്‍ ഇന്നുനം വാമൊഴിയായും വരമൊഴിയായും അവശേഷിക്കുന്നുണ്ട്‌. മതമേത്രിയുടെ കാവലാളായി മമ്പുറം തങ്ങള്‍ ചിത്രീകരിക്കപ്പെടേണ്ടത്‌ ഇത്തരം ചരിത്ര യാഥാര്‍ത്ഥയങ്ങളിലൂടെയാണ്‌.

ചുരുക്കത്തില്‍, മലബാറിലെ തന്നെ ആശാ കേന്ദ്രമായി മമ്പുറം തങ്ങള്‍ ഉയര്‍ന്ന്‌ വരികയും ഒരു സമൂഹത്തിന്‌ ദിശാബോധം നല്‍കി സാഹോദര്യത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു കൊടുത്തവരുമായിരുന്ന#ു മമ്പുറം തങ്ങള്‍. അമുസ്ലിം വ്യക്തികളോട്‌ മിതസമീപന വാദിയായി എന്ന നിലയില്‍ ചരിത്രത്തില്‍ നിന്ന്‌ മാറ്റി നിര്‍ത്തപ്പെട#ുകയോ, അല്ലെങ്കില്‍ വിശ്വാസത്തിന്‌ പോറലേറ്റ്‌ ദിവംഗതനാവുകയോ ചെയ്‌തിട്ടില്ല. മറിച്ച്‌, ആദ്ധ്യാത്മിക രംഗങ്ങളില്‍ യശശ്ശരീരനായി മര്‍ത്യ കുലത്തിന്റെ തന്നെ മാര്‍ഗ ദര്‍ശിയായ ഖുതുബുസ്സമാനായി തങ്ങള്‍ പരിണമിക്കുകയായിരുന്നു. ഒരായുഷ്‌കാലം ആരാധനയില്‍ മുഴുകി ജീവിക്കുന്നതിന്‌ പകരം, കപ്പലേറി വന്ന്‌ തീക്കനലെരിയുന്ന കനല്‍പ്പാടങ്ങളില്‍ സമാധാനത്തിന്റെ തെളിനീരൊഴുക്കി ജാതിയുടെയും അസമത്വത്തിന്റെയും കളങ്ങള്‍ക്കപ്പുറത്തേക്ക്‌ കൈപിടിച്ചാനയിച്ചവരായിരുന്നു മമ്പുറം തങ്ങള്‍.

ഉപസംഹാരം


ചരിത്രത്തിലെ മഹാമനീഷികള്‍ അമരരും സ്‌മര്യരുമാകുന്നത്‌ പലകാരണങ്ങളാലാണ്‌. തൂലികാവിലാസത്തിന്റെ അനിര്‍വചനീയത കൊണ്ടോ, മാനവരാശിക്ക്‌ മുതല്‍ക്കൂട്ടാകുന്ന കണ്ടുപിടുത്തങ്ങള്‍കൊണ്ടോ, ഉയിര്‍ത്തെഴുനേല്‍പിന്റെ യുഗങ്ങളില്‍ നേതൃസ്ഥാനമലങ്കരിച്ചോ അവര്‍ ജന മനസ്സുകളില്‍ ഇടം കണ്ടെത്തും. എന്നാല്‍, മമ്പുറം സയ്യിദ്‌ അലവി മൗലദ്ദവീല (ന-മ) തങ്ങള്‍ ജനമനസ്സുകളില്‍ ഇടം പിടിച്ചത്‌ ഉത്ഥാന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും തൂലികാ വിസ്‌മയങ്ങള്‍ കൊണ്ടും അതിലേറെ വിരുദ്ധ ചേരിയില്‍ നില്‍ക്കേണ്ടിയിരുന്ന രണ്ട്‌ മതവിഭാഗങ്ങളെ വിളക്കിച്ചേര്‍ത്തു എന്നതു കൊണ്ടുമാണ്‌.

തദവസരത്തില്‍, കാര്യ കാരണങ്ങളേതുമില്ലാതെ മതവൈരത്തിന്റെ ഇരകളായി കേരളീയര്‍ മാറുമ്പോള്‍ ഇത്തരത്തിലുള്ള ചരിത്രാദ്ധ്യാപനങ്ങള്‍ തീര്‍ത്തും പഠനാര്‍ഹമാണ്‌. മതവിദ്വേഷത്തിന്റെ വിത്തു വിതക്കുന്ന കപട മതാനുയായികള്‍ മമ്പുറം തങ്ങളെപ്പോലോത്ത മഹാമനീഷികളെ വായിച്ചറിയുന്നതിനപ്പുറം അനുഭവിച്ചറിയേണ്ടതുണ്ട്‌. മതേതര കാലത്തെ മതാന്തര വര്‍ത്തമാനങ്ങള്‍ക്കിടയിലും മതസഹാര്‍ദ്ദത്തിന്റെ മാരിവില്ലായ മമ്പുറം തങ്ങളെന്ന മഹാ മനീഷി അത്ഭുതം സൃഷ്‌ടിക്കുകയാണ്‌, അതിലേറെ അറിവിന്റെ ആഴങ്ങള്‍ തീര്‍ക്കുകയാണ്‌.


No comments:

Post a Comment

Hadrami Diaspora; Frameworks of Hadrami scholars in Socio-Spiritual reforms of Muslims in Kerala

Hadrami Diaspora; Frameworks of Hadrami scholars in Socio-Spiritual reforms of Muslims in Kerala      Concerning the Ker...